Monday, December 31, 2012

പുതുവത്സരാശംസകള്‍!

സൂര്യനുപോലും തണുക്കുന്ന പകലിന്‍റെ
ചാരുകസേരയില്‍ ചടഞ്ഞിരിന്നിന്നു ഞാന്‍,
കാര്യമില്ലാത്തോരോ കാര്യങ്ങളോര്‍ത്തോര്‍ത്ത്
നേരുകയാണീ പുതുവത്സരാശംസ.

ആരെങ്കിലും വന്നെന്നെ വിളിച്ചെങ്കിലെന്നോര്‍ത്ത്
ചാരാതിരിക്കില്ല പടിവാതിലിന്നു ഞാന്‍, എങ്കിലും,
പേരെങ്കിലും ഓര്‍ക്കാന്‍ മറക്കാത്ത സൗഹൃദം, വന്നു-
ചേരാതിരിക്കില്ല പകല് ചാവുന്നതിന്‍ മുന്‍പേ.

പകരാതിരിക്കില്ല നുരയുന്ന സ്നേഹവും , കയ്പ്പും,
അകലാതിരിക്കുവാന്‍ പറയുന്ന വാക്കിന്‍റെ പതിരുകള്‍,
തകരാതിരിക്കില്ല പാനപാത്രങ്ങള്‍ പലതുമെന്നാകിലും,
പകലാകെയെന്തിനോ കാത്തിരിക്കുന്നു ഞാന്‍..

തരിക നീ നിന്‍റെ വാക്കും വരികളും,
കവിത വറ്റികരയുമെന്‍ കണ്‍കളില്‍..
തിരയിളക്കങ്ങള്‍ നീറ്റിപ്പടര്‍ത്തുക,
കവിത വന്നെന്നെ തിരികെ പ്പുണരട്ടെ!!

   പുതുവത്സരത്തിന്‍ പുണ്യം പുലരട്ടെ!

Saturday, December 29, 2012

സ്നേഹം

എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം ,
എനിക്കു നിന്നോടിത്രമാത്രം കുത്തി നോവിച്ചിട്ടും, മിത്രമേ!
എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം,
നിനക്കു ഞാനിത്രമാത്രം വികൃതമാം  , ചിത്രമോ?

Friday, December 21, 2012

എന്താണീ ആണത്തം?

അച്ഛനോടെന്തും ചോദിച്ചുകൊള്ളുകെന്നു പറയേണ്ടായിരുന്നു,
പേടിയാണെന്തുത്തരം പറയും ഞാന്‍ നാളെയാ ചോദ്യം വരുമ്പോള്‍?

ആണായ്‌ പിറന്നതിന്നപമാനമായ്‌
കാണാന്‍ കഴിയാതെ കണ്ണും നിറഞ്ഞു പോയ്‌!

മരിക്കല്ലേ കുഞ്ഞേ, കൊടിയ വേദന തീക്കടല്‍  നീന്തിക്കടന്നു നീ
തിരികെ തീരത്തണയും വരേക്കുയരാതിരിക്കട്ടെ ആണഹങ്കാരം!


ലോകാവസാനമാണത്രേ

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒരേ പാത്രത്തിലുണ്ണാതുറങ്ങാതിരിക്കാം!
ഇനിവരില്ലെന്നും പറഞ്ഞു പോകുന്ന
സൂര്യനെ നോക്കി പകലുമുഴുവന്‍ വെറുതേയിരിക്കാം.

മിച്ചമുള്ളതിന്‍ കണക്കെടുക്കാം , ഉച്ചവരേക്കും മനക്കണക്കായ്‌..
വലിച്ചു തീര്‍ത്ത കുറ്റികള്‍, കുടിച്ചു തീര്‍ത്ത കുപ്പികള്‍...
കൊടുത്തു തീരാത്ത കടങ്ങള്‍, എടുത്താല്‍ പൊങ്ങാത്ത കടമകള്‍
പറക്കമുറ്റാത്ത മോഹങ്ങള്‍ , ആര്‍ക്കുമില്ലാത്ത രോഗങ്ങള്‍.

ലോകാവസാനമാണത്രേ , നമുക്കിന്ന്
ഒന്നിച്ചിരുന്നു മുറുക്കാം, മറക്കാതിരിക്കാം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാത്തിയ
ഉത്തരത്തില്‍ നോക്കി ഊറി ചിരിക്കാം...


ചിറകു വേണ്ടാത്തോരാകാശമുണ്ടോ?
തിരയടങ്ങിയ തീരങ്ങളുണ്ടോ?
കിളികള്‍ ചേക്കേറാത്ത ചില്ലകളുണ്ടോ?
തുഴയുഴിയാത്ത നദികളുണ്ടോ ?

ലോകാവസാനമാണത്രേ...

നമ്മുടെ ലോകം

എന്‍റെ ലോകം അവസാനിച്ചു വലതുകാല്‍വെച്ചിന്നലെ
നിന്‍റെ ലോകത്തേക്കു ഞാന്‍ കടന്നപാടേ!
ഇനിയിത് നമ്മുടെ ലോകം!

Tuesday, December 18, 2012

വാക്കുകള്‍

തൊട്ടു നോക്കേണ്ട കാര്യമേയില്ലല്ലോ, എന്നെ
ചുട്ടു പൊള്ളിച്ചു നീറ്റും നിന്‍ വാക്കുകള്‍!!..

Tuesday, December 11, 2012

നിയമം

സിംഗിള്‍ ബഞ്ച്
ഡിവിഷന്‍ ബഞ്ച്
ഹൈക്കോടതി
സുപ്രീംക്കോടതി....

' സിംഗിള്‍ ബഞ്ചിന്‍റെ വിധി ഡിവിഷന്‍ ബഞ്ച് 'സ്റ്റേ' ചെയ്തു'
' ഹൈക്കോടതി ശിക്ഷിച്ച പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു '
ഹയ്യട മനമേ...ഇതെന്തൂട്ട് നീതി?
നിയമത്തിനും ജാതി ഉണ്ടോ  ?

പരാഗണം.


കാറ്റിലൊരു കണ്ണ് പറന്നു നടക്കുന്നുണ്ട്
പരപരാഗണത്തിന്‍ പാപവും പേറി!

Monday, December 10, 2012

വെറുപ്പ്‌

വെറുക്കുന്ന വാക്കുകള്‍ പറയായ്ക നിങ്ങളവ-
പൊറുക്കുവാനേ കഴിയു മറക്കുവാനാകില്ല!

Sunday, December 9, 2012

ഞാന്‍

മകന്‍
സഹോദരന്‍
ഭര്‍ത്താവ്
അച്ഛന്‍
സുഹൃത്ത്‌
.... ഇതില്‍ ആരാണ് 'ഞാന്‍'?


Saturday, December 8, 2012

യാത്ര

ആരോ തുറന്നിട്ട ജനാലയ്ക്കു പുറകിലുണ്ട്
ഓരോ ജോഡി തിളയ്ക്കുന്ന കണ്ണുകള്‍ !
ജനലഴികളില്‍ തുരുമ്പിച്ചടരുന്നുണ്ട്
കനലുറങ്ങുന്ന കറുത്ത വാക്കുകള്‍..

പടിപ്പുരയോളം എന്നെ പിന്‍തുടരുന്നുണ്ട്
കടിക്കാത്ത കാവല്‍ പട്ടിയുടെ ജാഗ്രത!
തിരിഞ്ഞു നോക്കല്ലേ എന്നയവിറക്കുന്നുണ്ട്
എരിഞ്ഞു തീരാറായൊരു കല്‍വിളക്കിന്‍ തിരി.

ചരല് കുത്തി കരയുന്ന മുറിവുകള്‍ക്കുണ്ട്
വിരല് ചപ്പിക്കരയുന്ന കുഞ്ഞിന്‍റെ ദാഹം.
പാദുകങ്ങള്‍ ഇല്ലാത്തൊരീ യാത്രയില്‍ കൂട്ടുണ്ട്
കൌതുകങ്ങള്‍ കെട്ടിപ്പൊതിഞ്ഞ നിന്‍ പാഥേയം.

ഓര്‍മ്മകള്‍ മാത്രം മാറാപ്പിലാക്കി ഞാന്‍ എന്‍റെ
ധര്‍മ്മശാലയ്ക്ക് തീകൊടുക്കുന്നു നിര്‍ദ്ദയം,
പഴയ താളുകള്‍ ചിതയെരിയും വരേ
കഴിയുകില്ലെനിക്കിനി കാത്തുനില്‍ക്കുവാന്‍.....


Thursday, December 6, 2012

തിള...

കുതിച്ചു പൊങ്ങി കവിഞ്ഞൊഴുകാന്‍...,
തിളച്ചുമറിയുന്നെന്‍ മനസ്സിലെന്തോ !
അടച്ചു വെച്ചാലേറെ  വെന്തു പോകും..
ഇനി തുറന്നു വെക്കാം, തീയണക്കാം.

Tuesday, December 4, 2012

Windows 8

*എട്ടാമത്തെ ജനാലയും തുറന്നെത്തി നോക്കുന്നു
പഴയ മേശപ്പുറത്തിരുന്നിന്നു ഞാന്‍.....!


*(Installed Windows 8 in my Old Table Top system)

Sunday, December 2, 2012

ജീവിതം സഹിക്കാന്‍ വയ്യ.

ഒരു പരിധിക്കപ്പുറം,
വേദനയെ നാം സ്നേഹിക്കാന്‍ തുടങ്ങും!
ജീവിതത്തെ വെറുക്കാനും.
മൂന്നാം നിലയില്‍ നിന്നും ചാടി ചത്ത സ്നേഹിതന്‍റെ
ആത്മഹത്യാക്കുറിപ്പ് ഇത്ര മാത്രം:
'ജീവിതം സഹിക്കാന്‍ വയ്യ'

പനിപ്പേടി.

പനിപിടിച്ച ഓര്‍മ്മകളില്‍ തളര്‍ന്ന്,
വരണ്ട ചുമ കഫം കിട്ടാതെ കാറുന്നു.
ഭൂതകാലത്തിന്‍റെ പൊള്ളുന്ന ചൂടിലും,
വര്‍ത്തമാനകാലം തണുത്തു വിറക്കുന്നു.

ഓ നവമ്പര്‍...

ദിവസം പങ്കു വെച്ചപ്പോള്‍...
വലിയ തുണ്ടം , രാത്രിക്ക് കിട്ടി...
സൂര്യനെ തോല്‍പ്പിക്കാനാണോ..
നിലാവിങ്ങനെ അസൂയ പെയ്യിക്കുന്നത്?

Saturday, November 24, 2012

പ്രണയനയം

'പ്ര',
പ്രണയത്തില്‍ നിന്ന്
പ്രഹസനത്തിലേയ്ക്ക്
കൂടുവിട്ടു കൂടുമാറി.

അങ്ങിനെ,
'പ്ര' പോയ പ്രണയം,
നയം മാത്രമായി.

ഇറങ്ങിപ്പോയത്,
പ്രജ്ഞയാണോ..
പ്രതീക്ഷയാണോ..

Monday, November 19, 2012

സ്വപ്നം.

ഉറക്കം വരാത്തതെന്തിങ്ങനെയീരാവില്‍
ഉണര്‍ന്നിരിക്കുന്നുവോ നിന്‍റെ സ്വപ്നത്തില്‍ ഞാന്‍?

ഉണരാതിരിക്ക നീ കൊതി തീരുവോളം..
ഉറങ്ങാതിരിക്കാം ഞാന്‍, പുലരും വരെ.

Friday, November 16, 2012

താരാട്ട്


ഉമ്മവെച്ചുറക്കേണ്ട കുഞ്ഞു മോഹങ്ങളേ
ഇമ്മട്ടിലെന്നെ നീ നോക്കിചിരിക്കല്ലേ ...

ജീവന്‍റെ തിരി നീട്ടി നോക്കട്ടെ ഞാനെന്‍റെ -
പ്രാണന്‍റെ തൊട്ടിലില്‍ നീ കിടന്നാടുമ്പോള്‍...

ശീലങ്ങള്‍ അശ്ലീലമാകുന്നതിന്‍ മുന്നേ തേക്കട്ടെ,
മുലകളില്‍ ചെന്നിനായകത്തിന്‍പ്പക.

കാഴ്ചകള്‍ വേഴ്ചകളാകുന്നതിന്‍ മുന്‍പേ
പാഴ്ച്ചുവടെല്ലാം മറക്കാന്‍ പഠിക്കു നീ.

Thursday, November 15, 2012

മഴ


മഴ കൊണ്ടു നനയേണ്ട പ്രണയമെന്തിങ്ങനെ

കുട ചൂടിനില്‍ക്കുന്നു  പെരുവഴിയോരത്ത്.


മഴയെ സ്നേഹിച്ചാല്‍.....
കണ്ടു നില്‍ക്കും.
മഴയെ പ്രണയിച്ചാല്‍
കൊണ്ടു നില്‍ക്കും.


Wednesday, November 14, 2012

പാനപാത്രം

ആറ്റിക്കുടിക്കണമിന്ന്,
എന്നില്‍
ചൂടോടെ നിറഞ്ഞുനില്‍ക്കും,
നിന്നെ!

തുളുമ്പാതെ നോക്കണം ,
കരകവിഞ്ഞൊഴുകാതെ കാക്കണം,
എന്നിലേക്കിനിയും
നിര്‍ത്താതെ ഒഴുകുന്ന,
നിന്നെ.

പ്രണയം തിരയുമ്പോള്‍..

അവസാനം
ഒരു
നനഞ്ഞ ചുംബനം കൊണ്ടെന്നെ
തളര്‍ത്തി തകര്‍ക്കുന്ന വരെ..
ഇരുട്ടില്‍
കെട്ടിപ്പിടിച്ചു
നാം
പരസ്പരം  തിരയുകയായിരുന്നു...

ഞാന്‍
നിന്നെ തിരഞ്ഞത്
നിന്‍റെ ശരീരത്തിലായിരുന്നു...
നീ
എന്നെ തിരഞ്ഞത്...
എന്‍റെ മനസ്സിലും.


സ്നേഹിച്ചു തുടങ്ങും മുന്‍പേ ഉദ്ധരിക്കുന്നു പ്രണയം!
പ്രണയിച്ചു തുടങ്ങും മുന്‍പേ സ്ഖലിക്കുന്നു കാമം.


Saturday, November 10, 2012

പുലരികള്‍

ആകാശനീലയില്‍ സൂര്യന്‍റെ പ്രണയം 
മാരിവില്ലായ്‌ തെളിയുന്നു , പൊലിയുന്നു.
പേരറിയാത്തൊരു പൂവിന്‍റെ നെറുകയില്‍,
പുലരി തേങ്ങി, തേനായ് നിറയുന്നു.
മരണമാണോ, മഹാസാഗരത്തിന്‍റെ 
മടിയിലാരോ, മറന്നിട്ട മൌനമോ?
തിരകളെന്തോ പറയാന്‍ വിതുമ്പുന്ന,
കരയില്‍ കാലത്തിന്‍   കവിത വറ്റുന്നു .


Thursday, November 8, 2012

പെണ്ണകങ്ങള്‍ ...!

അര്‍ബുദം കരിയിച്ച മുലപറിച്ചെറിയാനാകാതെ
ഒറ്റച്ചിലമ്പില്‍ തലതല്ലി ചാകുന്നു, കണ്ണകി.
മധുരയില്‍, തലപോയ കോവലന്‍ കരയുന്നു, മാധവീ..മാധവീ...
പാണ്ടി രാജാവിന്‍റെ പെണ്ണിന്‍റെ ചിലമ്പിട്ട് തുള്ളുന്നു നപുംസകങ്ങള്‍.. !

കാലപാശത്തില്‍ കുരുങ്ങിയ സത്യവാനെ ഉപേക്ഷിച്ച്
പോത്തിന്‍പുറത്തിരുന്നു അട്ടഹസിക്കുന്നു , സാവിത്രി.

ദുര്യോധനന്‍റെ നഗ്നതയിലേക്ക് ഒളികണ്ണിട്ടുനോക്കുന്നു, ഗാന്ധാരി.
(ഉള്ളംതുടയില്‍ ഭീമന്‍റെ ഗദ കൊല്ലാന്‍ മടിക്കുന്നു)

പഞ്ചശിഖ ചൂടി വന്ന ജയദ്രഥന് പാഷാണം വിളമ്പുന്നു , ദുശ്ശള..!
വാനപ്രസ്ഥം പാതിയിലുപേക്ഷിച്ചു സത്യവതി വ്യാസനെ ശപിക്കുന്നു.
ആണായിപിറന്നവര്‍ക്കൊക്കെ മുലയൂട്ടുന്നു പൂതന.


Wednesday, November 7, 2012

മൂന്നാംകണ്ണ്

മലാല,
നെറ്റിയിലെ വെടികൊണ്ട പാട് നീ
മായ്ക്കരുത്, മറയ്ക്കരുത്.
വീണ്ടും,
അന്ധകാരത്തില്‍ വെളിച്ചമായ്‌,
സ്വാത്തില്‍ മാത്രമല്ല,
ലോകത്തിനു മുഴുവന്‍ 'കാഴ്ച' നല്‍കാന്‍..
ഒരു മൂന്നാം കണ്ണ്....!

വേരുകള്‍.

പിഴുതുനോക്കുന്നതെന്ത് നീ , നിത്യവും,
പ്രണയത്തിന്‍ ചെമ്പനീര്‍ പൂവിടാന്‍ കാക്കാതെ.

വഴുതി വീണതല്ലയീ പൂച്ചെടി , അതുനിന്‍റെ,
പ്രാണനിലേക്കല്ലോ വേരിറക്കുന്നു പിന്നെയും.



Tuesday, November 6, 2012

തീവണ്ടി

നീരാവി വറ്റിയ ജീവന്‍റെ യന്ത്രത്തില്‍,
തീക്കനല്‍ കോരി നിറക്കുന്നതെന്തു നീ?
കണ്ടുമുട്ടില്ലൊരിക്കലും നമ്മളീ പ്രാണന്‍റെ,
തീവണ്ടി പായുന്ന പാളങ്ങളല്ലയോ..?

ആശ്വസിപ്പിക്കല്‍..

"ഇവിടെ തൊട്ടാല്‍ വേദനിക്കുന്നുവോ?"
" വേദനിക്കുന്നു, ഒരുപാട്"
- പിന്നെ നീ  അവിടുന്നു കൈ എടുത്തേയില്ല...!
തൊട്ടാല്‍ വേദനിക്കുന്നത് എവിടെയാണ് 
എന്ന് ചോദിച്ചപ്പോള്‍ കാണിച്ചു തന്നത്,
നീ വീണ്ടും വീണ്ടും അവിടെത്തന്നെ 
തൊട്ടുനോക്കും എന്നറിയാതെയാണ്...!

Saturday, November 3, 2012

പാര്‍വണം....

ക്ലാസ്സ്‌ മുറിയില്‍ നിന്നും ഉയര്‍ത്തി പിടിച്ച കൈയ്യുമായ്‌
നീ  ഓടി വരുമ്പോള്‍, എനിക്കറിയാം..
നിന്‍റെ കൈയ്യില്‍ ഒരു നക്ഷത്രം വരച്ചു വെച്ചിട്ടുണ്ടാകും, ടീച്ചര്‍!!!!!!

അഞ്ചു കിലോമീറ്റര്‍ യാത്രക്കിടയില്‍, കഴുത്തിലൂടെ കൈയ്യിട്ടു, പിന്നിലിരുന്നു നീ എന്‍റെ ചെവിയില്‍ പറയുന്ന....വിശേഷങ്ങള്‍!!!
ഒന്നിച്ചു ഉണ്ട്, അമ്മയെ പറ്റിക്കാന്‍ ഉറക്കം നടിച്ചു കിടന്ന ഉച്ച നേരങ്ങള്‍..!
രാജകുമാരിക്ക് സാഹസിക യാത്രക്ക് കുതിരയാകാനും..
ദേഷ്യം വരുമ്പോള്‍ കാല്‍ മടക്കി തൊഴിക്കാനൊരു അടിമയകാനും..
സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകാനൊരു ആകാശ നൌകയാകാനും...
ഞാന്‍ ഇപ്പോഴും കാത്തിരിക്കും, വൈകുന്നേരങ്ങളില്‍!...!

ചുവരായ ചുവരൊക്കെ ചിത്രകാരിക്ക് കാന്‍വാസ്!
നീ വരച്ചിട്ട ഓരോ വാക്കുകളും അതുപോലെ കിടക്കുന്നു, തൂണിലും, തറയിലും, ചുവരിലും, ചാരുകസേര കൈയ്യിലും, പാവക്കഴുത്തിലും!

കുളിമുറിയിലെ ഹാങ്ങറില്‍ തൂങ്ങി കിടക്കുന്നു ഒരു റിബ്ബണ്‍!
ഫ്രിഡ്ജ്ന്‍റെ പള്ളയില്‍ ഒട്ടിപിടിച്ചിരുന്നു കലഹിക്കുന്നു, ടോം & ജെറി!
പിങ്ക് സൈക്കിള്‍ കൊട്ടയില്‍ നിറയെ ചായ പെന്‍സിലുകള്‍..!


ഈ വീട് ഞാന്‍ ഒഴിയാത്തതെന്തു എന്ന് നമുക്ക് രണ്ടുപേര്‍ക്കും മാത്രം അറിയുന്ന ഒരു  രഹസ്യം!

വക്ക് പൊട്ടിയ വാക്ക് !


വക്കു പൊട്ടിയ വാക്കിന്‍റെ മൂര്‍ച്ചയാല്‍ -
ഇക്കവിതക്കു ശീര്‍ഷകം വരക്കട്ടെ, ഞാന്‍!..
ദിക്ക് തെറ്റിപ്പറക്കുന്ന പട്ടങ്ങള്‍ വീഴാതെ-
പൊക്കമേറെ കൊതിക്കുന്നു , കൊഴിയുന്നു.



ചിറകു വെന്തു ഞാന്‍ തളരുന്ന നേരത്ത്
വരിക നീയെന്‍ ഇണപ്പക്ഷി , ചാരത്ത്
വെറുതെ ഓരോന്ന് കുറുകി രമിക്കുമ്പോള്‍
നിറയെ  ചില്ലകള്‍ തണലായ്‌ തളിര്‍ക്കട്ടെ!


അന്യോന്യമെത്ര തിരഞ്ഞു നാം മിഴികളില്‍,
ഇമപൂട്ടിടാതെ , ചിരിക്കാതെ, കരയാതെ!
ആനന്ദമീമട്ടില്‍ തോരാതെ പെയ്യുന്നു ജീവനില്‍,
ഈറനാകുന്നു, സ്നേഹവും, പ്രണയവും!


Tuesday, October 30, 2012

നിലാവേ..

നഗ്നത ഒളിക്കാന്‍,
വെളിച്ചം ഊതിക്കെടുത്തി,
ഇരുട്ടില്‍ അവള്‍ കുണുങ്ങിച്ചിരിച്ചപ്പോള്‍ ....
അപ്പോളാണ്  നിലാവേ നിന്നെ ഞാന്‍ ഏറെ സ്നേഹിച്ചത്!!

Tuesday, October 23, 2012

പ്രണയം

"എനിക്കൊരാളോടു തീവ്ര  പ്രണയം.."
" ശ്യോ... എന്നോടാണോ?"
" ഒന്ന് പോ....ഞാന്‍ നിന്നെ ഒരിക്കലും ദ്രോഹിക്കില്ല..!"



Thursday, October 18, 2012

രാധേയന്‍



ശാപങ്ങള്‍, ശപഥങ്ങള്‍ , ദാന ധര്‍മ്മങ്ങള്‍
ദുരന്ത ജന്മത്തിന്‍ അരികു തൊട്ടുണര്‍ത്തുന്ന
നിതാന്ത സൌഹൃദത്തിന്‍ ദുര്യോഗങ്ങള്‍ !
അംഗ രാജ്യത്തിന്‍റെ കുരുതിപ്പണയം.

സൂര്യതേജ്ജസ്സില്‍ കുരുത്തിട്ടുമെപ്പോഴും
സൂതപുത്രന്‍റെ കുലം വിട്ട ജീവിതം.
ഗുരുശാപവേദന പോറ്റിയ രാവുകള്‍
പരിഹാസ സായകം നീറ്റിയ സദസ്സുകള്‍..

അമ്മേ,


വിചിത്രമായിരുന്നു എന്‍റെ ജീവിതം ...!
അറിഞ്ഞുകൊണ്ടു തന്നെ പറിച്ചു  കൊടുത്തതാണ്,
ജീവനെ പൊതിഞ്ഞു ഒട്ടിപ്പിടിച്ചുനിന്ന കവചം.
ഞാന്‍ മരിച്ചാലും
ഞാന്‍ കൊന്നാലും
അമ്മക്ക് എന്നും മക്കള്‍ അഞ്ചുപേര്‍!

ഒന്നാമനായിട്ടും അഞ്ചിലും പെടാത്തവന്‍!.

പാഞ്ചാലിയുടെ ഒന്നാമൂഴം നീട്ടി കൃഷ്ണന്‍ പ്രലോഭിപ്പിച്ചപ്പോഴും,
വൃഷാലിയുടെ കറുത്ത കരുത്തെന്നെ കാത്തു!
ഭീമന്‍റെ  പരിഹാസങ്ങള്‍ , ഒരൊറ്റ അസ്ത്രത്തില്‍ ഒടുക്കാമായിരുന്നു,
ശോണന്‍ വരച്ചിട്ട ഭരത ചിത്രം, അവനെ കാത്തു.
കൊല്ലാനുള്ള പഴുത് കണ്ടപ്പോളൊക്കെയും ആയുധം പിന്‍വലിച്ച്
ഞാന്‍ കാത്തത് പാണ്ഡവ ജീവന്‍ അല്ല , എന്‍റെ ശപഥം!

ഞാന്‍ പാണ്ഡവരില്‍ ഒന്നമാനല്ല,  അംഗ രാജന്‍ സൂതപുത്രനാണ് !

കര്‍ണ്ണനല്ല , കൌരവനാണ്..

കുന്തീ പുത്രനല്ല,  രാധേയനാണ്!











Saturday, October 13, 2012

എന്നിട്ടുമെന്തേ ?

എല്ലാ മനസ്സുകളിലും ഉണ്ട്,
ഞാന്‍!, നീ!.
നമ്മള്‍,
അവര്‍!.
എന്നിട്ടുമെന്തേ, ഒറ്റക്കാവുന്നു ,
'ഞാന്‍' മാത്രം?


പ്രഹേളിക

ഉണര്‍ന്നപ്പോള്‍ ഉടഞ്ഞു പോയൊരു സ്വപ്നം!
ഓര്‍ത്തു വെച്ചിട്ടും,
ചേര്‍ത്ത് വെച്ചിട്ടും,
ചേര്‍ച്ചയില്ലാത്ത ഓര്‍മ്മ.
ഇരതേടാനും, ഇണചേരാനും തുണ വേണ്ട!
ഇരയും നീ,
ഇണയും നീ,
ഇഴയടുപ്പമില്ലാത്ത 'പ്രഹേളിക' !

Wednesday, October 10, 2012

ദര്‍ശനം!

പടി തൊട്ട് നമസ്കരിച്ച് വലതു കാല്‍ വെച്ച് ഉള്ളില്‍ കയറിയാല്‍
ആദ്യം കാണുക, മുഷിഞ്ഞ ഒറ്റ മുണ്ടിന്നടിയിലെ കോണകം!
കണ്ണടക്കാതെ കൈ കൂപ്പി നില്‍ക്കുമ്പോള്‍ കാണുന്നതോ,
കരി പിടിച്ച കല്‍വിളക്കുകള്‍ , വഴുക്കുന്ന പടവുകള്‍ !
പ്രദക്ഷിണം മൂന്നും കഴിഞ്ഞെത്തിയാല്‍ കിട്ടും,
ക്ലാവ് പിടിച്ച കിണ്ടിയില്‍ ഒട്ടി പിടിച്ച തീര്‍ത്ഥം, 
ചീന്തിലയില്‍ ഒരു നുള്ള് ചന്ദനം, കുങ്കുമം, കരിഞ്ഞ മൂന്നു തുളസി ഇലകള്‍!!..!
വലതു കൈയ്യിലെ നടുവിരലില്‍ തൊട്ട് ചന്ദനം 
അതിന്‍റെ മുകളില്‍ കുങ്കുമം
ചെവിക്കിടയില്‍ തുളസി ഇലകള്‍
പുറത്തിറങ്ങി ഷര്‍ട് ഇടുമ്പോള്‍ ആണ് ...
ദര്‍ശനം!!
ദേവീ...
ഈറന്‍ മുടി അഴിചിട്ടതൊന്നു കൈ കൊണ്ടു മാടി,
പാവാട തുമ്പൊന്നു പൊക്കി പിടിച്ച്...

കണ്ണടക്കാതെ  പ്രാര്‍ത്ഥിച്ചു പോകും!!!

Sunday, October 7, 2012

ആകാശം

നിനക്ക് വേണ്ടി കടഞ്ഞെടുത്ത വാക്കുകളാണ് നിരത്തി വെച്ചിരിക്കുന്നത്.
പൂക്കളില്‍ ഞാന്‍ കണ്ട കവിത 
അതില്‍ കരിയാതെ തുടിച്ചു നിക്കുന്നില്ലേ?
സ്നേഹം നടന്നുവരുന്ന വരമ്പുകളില്‍
വഴുതിവീഴാതെ ഒതുങ്ങി നില്‍ക്കുന്നില്ലേ?
വിരുന്നുകാരും, വഴിപോക്കാരും തൊട്ടും തലോടിയും നടന്നു പോയപ്പോള്‍,
നീ മാത്രം കണ്ട ഭാവം നടിക്കാതെ , കറുത്ത ചിരി നീട്ടി കാത്തു നില്‍ക്കുന്നു.

പകലിന്‍റെ നെരിപ്പോടില്‍ ഒരു നക്ഷത്രം ഒളിച്ചിരിപ്പുള്ള പോലെ,
ഇരുട്ടിന്‍റെ കരിമ്പടത്തിനുള്ളില്‍ ഒരു സൂര്യന്‍ ഒളിച്ചിരിപ്പുണ്ടോ?

എന്‍റെ ഏകാന്തതയിലേക്കാണ് അനുവാദമില്ലാതെ
അലറി പാഞ്ഞു നീ കയറി നിന്നത്.
ഇപ്പോള്‍ എന്നെ അസ്വസ്ഥനാക്കുന്നത് 
നിന്‍റെ സാന്നിദ്ധ്യമല്ല, മൌനമാണ്!

ചിറകു വേണ്ടെങ്കില്‍ ഈ  ആകാശം ഞാന്‍  അടച്ചു വെക്കാം...


Monday, September 24, 2012

തിലകന്‍..

നെഞ്ചത്ത് കൈവെച്ചു അയാള്‍ പറഞ്ഞു:
"നിന്‍റെ അച്ഛനാ പറയുന്നത്, കത്തി താഴെ ഇടടാ"
ഉത്തരത്തില്‍ ഇരുന്ന  പെരുംതച്ചന്‍ വീതുളി താഴേക്കിട്ടു!!
കളളുവര്‍ക്കി, ചാക്കോ മാഷുടെ കുപ്പായകൈ വെട്ടിക്കളഞ്ഞു!
പഞ്ചാഗ്നി കെട്ടടങ്ങുന്നതിന്‍ മുന്‍പ്, ഒരു തനിയാവര്‍ത്തനം പോലെ,
കാട്ടുകുതിര കിതച്ചു വീണു..
യാത്ര' തീരുന്നതിന്‍ മുന്‍പ്‌ ...'യവനിക' വീണു...
ഋതുഭേദ ങ്ങളില്‍ നിന്ന് മുക്തി ഇല്ലാതെ നമ്മളും..!!


Saturday, September 22, 2012

ലഹരി


അളവൊന്നും നോക്കണ്ട..
ചില്ല് പാത്രത്തിലേക്ക് പകുതിയും പകര്‍ന്ന്,
തണുത്ത രണ്ടു കഷ്ണം ചിരിയും എടുത്തിട്ട്,
അലിയാനൊന്നും കാത്തു നിക്കാതെ..
ഒറ്റ ഇറക്കിനു കുടിച്ചു തീര്‍ക്കട്ടെ എന്നെ തന്നെ   ഞാന്‍!
തൊട്ടുനക്കാന്‍ അരികിലുണ്ടല്ലോ നീ!!

Wednesday, September 19, 2012

കൃഷ്ണ-തൃഷ്ണ!

എത്രകാലം 'ചാറ്റി' തീര്‍ക്കും നമ്മളീ കൃഷ്ണ-തൃഷ്ണ ?
ശൂന്യതയിലേക്ക് പറിച്ചു നടാന്‍ ഇനി ചെടികള്‍ ഇല്ല മനസ്സില്‍.
പങ്കുവെച്ചു തീര്‍ന്ന മനസ്സ് ശരീരത്തില്‍ വൃണമായി തുടങ്ങി..
ചലം വെച്ച് , പൊട്ടാതെ വിങ്ങുന്ന മോഹങ്ങള്‍ ചുവന്നു തുടങ്ങി..

ഉമ്മകള്‍ നുരയ്ക്കുന്ന ചുണ്ടുകള്‍ക്ക് ഒരിണ വേണം..
നിറയുമ്പോള്‍ കവിഞ്ഞൊഴുകാന്‍ കണ്ണുകള്‍ വേണം..
പഞ്ചഭൂതങ്ങളെ കെട്ടഴിച്ചു വിടുമ്പോള്‍ അവര്‍ക്ക് നൃത്തം ചെയ്യാന്‍,
നിന്‍റെ നാക്കും മൂക്കും ത്വക്കും, വാക്കും നോക്കും തുറന്നിട്ട്‌ കൊടുക്കണം..

പരസ്പരം പറയുന്ന കള്ളങ്ങള്‍ അടച്ചു വെക്കാം
നമുക്കിനി..
വിയര്‍ക്കുമ്പോള്‍ ഒന്നിച്ചൊരു നിളയായ് ഒഴുകാം
തണുക്കുമ്പോള്‍ കരുത്തുള്ള കാട്ടുതീയാകാം
വിശക്കുമ്പോള്‍ വിലക്കപെട്ട കനി തിന്നു തീര്‍ക്കാം
തളരുമ്പോള്‍ അന്യോന്യമൂറ്റികുടിക്കാം






രാത്രി..

സൂര്യന്‍റെ നിഴല്‍ മാത്രമാണ് , രാത്രി!
തണല്‍ തേടി അതിലേക്കു നീങ്ങി നില്‍ക്കുന്നു,
വെണ്ണിലാവും, നക്ഷത്രങ്ങളും...!

Tuesday, September 18, 2012

പിഴക്കല്ലെന്‍റെ സ്നേഹമേ!

ഹാ, സ്നേഹമേ..
ഇന്നലെ സൂര്യന് മുന്‍പേ കെട്ടഴിച്ചു വിട്ടതാണ് നിന്നെ,
അസ്തമിച്ചിട്ടും കൂടണയാഞതെന്തേ?
കൂട്ടം തെറ്റിയതാവില്ല, ഒറ്റക്കാണല്ലോ നീ..
വഴി പിഴച്ചതാകും ...പിഴക്കല്ലെന്‍റെ സ്നേഹമേ!



Saturday, September 15, 2012

ലക്ഷ്മണരേഖകള്‍..

എല്ലാ സ്ത്രീ ഹൃദയങ്ങളിലും പതുങ്ങി ഇരിപ്പുണ്ട്
പത്തു തലയുള്ള രാവണ സര്‍പ്പം!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും കൊതിചിരിപ്പുണ്ട്
പുഷ്പക വിമാനത്തിലൊരു വിദേശ യാത്ര!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും  കാത്തിരിപ്പുണ്ട്
അശോകമരത്തണലിന്‍ ഏകാന്തത!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും നീറിപ്പുകയുന്നുണ്ട്
ലങ്കാ ദഹനത്തിന്‍ നെരിപ്പോട്!

രഘുരാമന്‍റെ കാവലിനേക്കാള്‍ അവള്‍ക്കിഷ്ട്ടം
മാരീചനെ ആകര്‍ഷിക്കുന്ന ലക്ഷ്മണ രേഖയാണ്!
ജടായുവിന്‍റെ മാര്‍ഗ്ഗതടസ്സങ്ങളെക്കാള്‍ അവള്‍ക്കിഷ്ട്ടം
ആഞ്ജനേയന്‍ കാഴ്ച വെക്കുന്ന രാമ ദൂതാണ് !

സ്ത്രീയെ,
രാവണനേയും കുംഭകര്‍ണ്ണനേയും പെറ്റു തീര്‍ന്നാലേ,
വിഭീഷണ ജന്മം ഉള്ളില്‍ തളിര്‍ക്കു!
അഗ്നിശുദ്ധിക്കായ്‌ വലംകാല് നീട്ടുമ്പോള്‍ മാത്രമേ
രാമനാമം ജപമായ്‌ മുളക്കു!



Tuesday, September 11, 2012

കാവല്‍ക്കാരന്‍

പ്രണയമാണെന്നറിയാതെ ഞാന്‍ നിന്‍റെ,
പരിഭവത്തിന്‍റെ തൊങ്ങലില്‍ തൊട്ടതും
നെടിയ നാസിക തുഞ്ചം വിയര്‍പ്പിച്ചു,
ഹൃദയതാളമൊരു സംഗീതമായതും

മറവി കൊണ്ടൊന്നു മൂടുവാനാകാതെ
ഓര്‍മ്മ കുഞ്ഞുങ്ങള്‍ ചിക്കിചികയുന്നു.
പലരുമുണ്ടെന്‍റെ ജീവനില്‍ മദിച്ചവര്‍
പതിഞ്ഞതീ നൃത്ത ചുവടുകള്‍ മാത്രം.

കഥകളേറെ നാം പങ്കുവെചെങ്കിലും
പറയുവാനേറെ ബാക്കിയുണ്ടിപ്പോഴും.
കൊഴിഞ്ഞു പോകുന്ന ഓരോ മിടിപ്പിലും
കടഞ്ഞെടുക്കട്ടെ സ്നേഹാക്ഷരങ്ങള്‍ ഞാന്‍.


മറന്നു വെച്ചൊര വാക്കുകള്‍ വീണ്ടും,
തിരിച്ചെടുക്കാന്‍ നീ വരുന്നതും കാത്ത്
മരണമറിയാത്ത തിരകളെ നിയതി
തിരസ്കരിക്കുന്നോരീ കടലിന്‍റെ തീരത്ത്.

പകല് കത്തി തീരുന്ന നേരത്ത്
മണലില്‍ ഓരോന്ന് കുത്തി കുറിച്ച് ഞാന്‍
പകുതി വെന്തൊരീ ജീവന്‍റെ മുറിവില്‍
മധുരമിറ്റിച്ചു  കാവലാണിപ്പോഴും..!

എമര്‍ജിംഗ്...

നമ്മള്‍, ഞങ്ങളാകുന്ന ചരിത്ര സന്ധികളിലെ ശവകുടീരങ്ങളില്‍
പിണ്ഡചോറുരുള പങ്കുവെക്കുന്നു ,
അവനവന്‍ ചേരിയില്‍ ആയുസ്സ്‌ പണയമായെടുത്ത്
ചാവേറിനു ആളെകൂട്ടുന്നു ,
അരിവാള് മാറ്റി കൊലവാള് കോമരം തുള്ളുന്ന കാവില്
കാട്ടുപൂച്ച വിഷം തിന്നു ചാവുന്നു..
കാടിനും കണ്ടത്തിനും മീതെ പറക്കുന്ന പക്ഷി കഴുകനാണെന്ന്
ഉറക്കെ കരയുന്നു , കോരന്‍റെ ചെക്കന്‍ !

രാജാവ് നഗ്നന്‍ മാത്രമല്ല, ഷണ്ഡനും ആണെന്ന് കേള്‍ക്കുമ്പോള്‍
കാലിടയില്‍ കൈതിരുകി നില്‍ക്കുന്ന ശകുനികള്‍...


Wednesday, September 5, 2012

നോട്ടപുള്ളി..


നക്രബാഷ്പം നക്കി തുടച്ചില്ല!
നട്ടാല്‍ കുരുക്കാത്ത കള്ളം വിതച്ചില്ല!
കുറുപ്പില്ലാ കളരിയില്‍ കുഴഞ്ഞാടിയിട്ടില്ല!
കുരുട്ടു ന്യായങ്ങളാല്‍ കൂട്ടികൊടുത്തില്ല!

അധരാനുകമ്പകൊണ്ടങ്കം ജയിച്ചില്ല..
അത്താഴക്കോടതിയില്‍ അപവാദം കഴുകീല..
ഊമരില്‍ കൊഞ്ഞനായ്‌ ഊറ്റം പറഞ്ഞില്ല..
ഊറ്റിയെടുത്തിട്ട് ആചാരം തീര്‍ത്തില്ല..

എങ്കിലും..


മതിവരുവോളം പങ്കിട്ടു കൊള്ളുക
ചതി അറിയാത്തോരെന്‍ പാവം ഹൃദയത്തെ..
കൊതി തീരുവോളം കോരി കുടിക്കുക
അതി വേഗം അതിലോടും ജീവ രക്തത്തെയും..

Sunday, July 29, 2012

ഭയം !

എന്‍റെ ഭയം..

മരണമല്ല,
മരണം ഒറ്റപ്പെടുത്തുന്ന ജീവിതങ്ങളെയാണ് ..
ഇരുളല്ല,
ഇരുട്ടില്‍ പതിയിരിക്കും അപകടങ്ങളെയാണ്  ..
ഉയരമല്ല,
ഉയരത്തില്‍ നിന്നുള്ള പതനങ്ങളെയാണ് ...
ചതിയല്ല,
ചതിയില്‍ ഒളിപ്പിച്ച സൗഹൃദങ്ങളെയാണ് ..
വേദനയല്ല,
വേദനിപ്പിക്കുന്ന കാരണങ്ങളെയാണ് ..
രോഗമല്ല,
രോഗിയുടെ നിസ്സഹായതയെയാണ് ...

അതിനാല്‍, കൂട്ടരേ..
രോഗത്തോട് മല്ലടിച്ചും
വേദനകളില്‍ തളരാതെയും
ചതികളെ അതിജീവിച്ചും
ഉയരത്തിലേക്ക്..
ഇരുട്ടിലൂടെ..
മരണത്തിലേക്ക്..
നിര്‍ഭയം, ഈ  യാത്ര...തുടരട്ടേ..







Tuesday, July 24, 2012

ഋതുഭേദങ്ങളെ തിരിച്ചറിയുക..

കര്‍ക്കിടകം പെയ്യാന്‍ മടിക്കുന്നു..
വേനലില്‍ തണല്‍ മരിക്കുന്നു..
സ്നേഹം പ്രണയമാകുന്നു...
പ്രണയം വെറുപ്പാകുന്നു..

കര്‍ക്കിടകം പെയ്യാന്‍ തുടങ്ങുന്നു..
വേനലിലും തണല്‍ തുണക്കുന്നു ..
സ്നേഹം വെറുതെ ആകുന്നു...
പ്രണയം പരിഭവമാകുന്നു...!

നിന്‍റെ പ്രണയം അവനും..
അവന്‍റെ പ്രണയം നിനക്കും ...
പരസ്പരം പങ്കു വെച്ചിട്ടും...
നിങ്ങള്‍ എങ്ങിനെ പ്രണയ-രഹിതരായി?

തിരിച്ചെടുക്കുക, പ്രണയം പരസ്പരം
തിരിച്ചു ചെല്ലുക പഴയ പാതയില്‍..
ചിരിച്ചു നില്‍ക്കുന്ന പല മുഖങ്ങളില്‍..
തിരിച്ചറിയുക സ്വന്തം സഖാവിനെ!



Thursday, July 19, 2012

കഴുതകള്‍!

കക്ഷി രാഷ്ട്രീയത്തിന്‍റെ ഉത്തരത്തില്‍ തൂങ്ങി മരിച്ച
ജനാധിപത്യത്തിന്‍റെ ശവം ചുമക്കുന്ന കഴുതകളാണ് ഞങ്ങള്‍..

അന്‍പത്തി ഒന്ന് മുറിവുകളില്‍ നിന്നൊഴുകുന്ന ചോരക്കറ പുരളാതിരിക്കാന്‍
ചെങ്കൊടി ഉയരെ ഉയരെ മാറ്റി പിടിക്കുന്ന കഴുതപ്പുലികള്‍ നിങ്ങള്‍..

പുനര്‍ജ്ജനിയുടെ ഗുഹാമുഖത്തേക്ക് പ്രതീക്ഷയോടെ ഞങ്ങള്‍ കിതച്ചോടുമ്പോള്‍,
ഹര്‍ത്താലും, ബന്ദും കൊണ്ടു വഴി തടയരുത്...
ഞങള്‍ ചുമക്കുന്ന ശവത്തിനു നോക്ക് കൂലി വാങ്ങരുത്..

ഗതി കെട്ടാല്‍ ഞങ്ങള്‍ക്കും അത് ചെയ്യേണ്ടിവരും..
'ഇടം'കാല് കൊണ്ടൊരു തൊഴി!!

കഴുതകളായ ഞങ്ങള്‍ക്ക് അതല്ലാതെന്തു വഴി???



Monday, July 16, 2012

മൗനം

ദാഹിച്ചു വലഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം കുടിച്ചു വറ്റിച്ചു!
വിശന്നു പൊരിഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം തിന്നു തീര്‍ത്തു!

അക്ഷയ പാത്രത്തിലെ അവസാന ചീരയിലയും ഭിക്ഷ നല്‍കി..
നമുക്കിനി, വിശപ്പില്ല.. ദാഹമില്ല..
രണ്ടു ശരീരങ്ങള്‍ക്കിടയിലെ ദൂരം മാത്രമാണോ സ്നേഹം?
രണ്ടു വാക്കുകള്‍ക്കിടയിലെ ദൂരം മാത്രമാണോ മൗനം?


Thursday, July 12, 2012

ഹൃദയഭാരം!


ഇത്രമേല്‍ ഭാരമുള്ളതാണിന്നലെ  നീ
ഉപേക്ഷിച്ചു പോയോരെന്‍ ഹൃദയമെന്ന്
ഇത്ര നാളും ഞാന്‍ അറിഞ്ഞതേയില്ലതില്‍ നീ
അത്രമേല്‍ നീറി നിറഞ്ഞിരുന്നെങ്കിലും!


നീ ഇറങ്ങി പോകുമ്പോള്‍ അത് ശൂന്യമാകും എന്നെനിക്ക് അറിയാമായിരുന്നു..
എന്നിട്ടും..
താങ്ങാനാകുന്നില്ലല്ലോ  ഇറങ്ങി പോകാത്ത ഓര്‍മ്മകളുടെ ഭാരം...!

Friday, July 6, 2012

Remote!

ജീവിതം ഒരു CD ആയിരുന്നെങ്കില്‍..
കാലം ഒരു  CD Player ആയിരുന്നെങ്കില്‍..

കുട്ടിക്കാലത്തേക്ക് Rewind   ചെയ്തേനെ..!
അച്ഛന്‍റെ ഓര്‍മ്മകള്‍ Play   ചെയ്തേനെ..!
പ്രണയകാലങ്ങളില്‍  Pause  ചെയ്തേനെ..!
മരണങ്ങള്‍ എല്ലാം Stop  ചെയ്തേനെ..!
കഷ്ട്കാലങ്ങള്‍ FF    ചെയ്തേനെ..!

നിന്നെ പിരിയും മുന്‍പേ  Eject ചെയ്തേനെ..!!
നീ അറിയും മുന്‍പേ Power Off ചെയ്തേനെ..!!


Thursday, June 28, 2012

?+! = :)

മുടി കറുപ്പിച്ചിട്ടും
പേശികള്‍ പെരുപ്പിച്ചിട്ടും..
കൂടു വിട്ടുണരുന്നില്ല...
എന്‍റെ മടിയന്‍ മനസ്സ്!

എന്‍റെ തോളില്‍ നിന്നും നീ എടുത്തത്
നിന്‍റെ കൈ അല്ല,  എന്‍റെ മനസ്സിന്‍റെ താങ്ങായിരുന്നു

ചിറകു വേണ്ടാത്ത അകാശമായിരുന്നു നമുക്കിടയില്‍..
വിളി കേള്‍ക്കാത്ത ദൂരത്തും, ഒരേ നിലാവില്‍ നനഞ്ഞു നാം....!

വാക്കുകള്‍ നിശബ്ദമാകുമ്പോള്‍
മൗനം വാചാലമാകുന്നു!!
സ്നേഹത്തെക്കാള്‍ വലുതല്ലല്ലോ...
സ്നേഹിക്കുന്നവര്‍!

Thursday, June 21, 2012

അവസാനത്തെ കത്ത്!!


അവന്‍ അവള്‍ക്കു അയച്ച അവസാനത്തെ കത്ത്:

ഞാന്‍ എന്‍റെ അമ്മയുടെ ഒറ്റ പുത്രന്‍!
നിനക്ക് ഞാന്‍ അയച്ചു തന്നത് എന്‍റെ അച്ഛന്‍റെ പഴയ ഫോട്ടോ!
എന്നിട്ടും ആള്‍കൂട്ടത്തില്‍ നീ എന്നെ തിരിച്ചറിഞ്ഞു!....
Now Bitch! Don’t call me a bastard!!

വഴിപിഴച്ചവര്‍ നമ്മള്‍...

ഒരിക്കലും തുറന്നു നോക്കില്ലെന്നു ഉറപ്പു പറഞ്ഞിട്ടാണ്
എന്‍റെ ഹൃദയം നിന്നെ ഏല്‍പ്പിച്ചത്...
എന്നിട്ടോ?
ത്രിസന്ധ്യക്ക് ഉമ്മറപ്പടിയില്‍ ഇരുന്ന്‍ നീ മാന്തി പൊളിച്ചത്
ഞാന്‍ പോലും തൊട്ടിട്ടില്ലാത്ത എന്‍റെ ഹൃദയം!!

നീ എന്നോടു ചെയ്തത് ഞാന്‍ മറക്കാം !
പക്ഷെ..
നീ 'നമ്മളോട്' ചെയ്തത് പൊറുക്കില്ല!
സ്നേഹത്തിലേക്കു പ്രത്യേകം വഴി ഒന്നുമില്ല..
സ്നേഹം മാത്രമാണ് വഴി!

പിഴച്ചത് ആ  വഴിയാണ്!

Monday, June 18, 2012

എന്‍റെ പിഴ.


ചിറകുകള്‍ക്ക് ദൂരം അറിയില്ല.. ഭാരം അറിയാം !
കണ്ണുകള്‍ക്ക്‌ ഭാരം അറിയില്ല... ദൂരം അറിയാം..!
വിളക്കിനു വെളിച്ചം അറിയില്ല...  ചൂടറിയാം!
നിനക്ക് എന്‍റെ സ്നേഹം അറിയില്ല...  എന്നെ അറിയാം!!

നിന്‍റെ കുറ്റമല്ല...
എനിക്കെന്നെ വിതക്കാനും കൊയ്യാനും അറിയില്ല..
പത്തായത്തില്‍ സൂക്ഷിക്കാനെ അറിയൂ....
എന്‍റെ പിഴ...എന്‍റെ പിഴ....

Thursday, May 3, 2012

ഉത്തരം!

നിന്നിലേക്ക് 'ലോഗിന്‍' ചെയ്യാനുള്ള 'പാസ്‌ വേര്‍ഡ്‌' ഞാന്‍ മറന്നു.
രഹസ്യ ചോദ്യത്തിന്‍റെ ഉത്തരം മാത്രം ഓര്‍മ്മയുണ്ട്, പക്ഷെ
ഇണങ്ങുന്ന ചോദ്യങ്ങള്‍ ഒന്നും ലിസ്റ്റില്‍ ഇല്ല.

ഉള്ളതൊക്കെ ഇങ്ങനെ:
ആദ്യം പഠിച്ച സ്കൂള്‍?
ആദ്യത്തെ കാമുകിയുടെ പേര്?
ഇഷ്ടപെട്ട വളര്‍ത്തു നായുടെ പേര്?
.....അങ്ങിനെ അങ്ങിനെ....

ഉത്തരം നിന്‍റെ പേരായിരുന്നു...ചോദ്യം ഇല്ലാത്ത ഉത്തരം!!


നിന്നോടു പറഞ്ഞ നുണകളും ഞാന്‍ മറന്നു,
സത്യം പറയാതിരിക്കാനുള്ള കാരണങ്ങളും!

ഇനി പുതിയ പേരില്‍ പുതിയ നുണകളും കൊണ്ടു ഞാന്‍ വരും!
അന്നും ഉത്തരം ഇതുതന്നെ ആയിരിക്കും, പക്ഷെ
തിരഞ്ഞെടുക്കാന്‍ എനിക്കൊരു ചോദ്യം ഉണ്ടാകും...
അങ്ങിനെ, ഒരു രഹസ്യ ചോദ്യത്തിന്‍റെ ഉത്തരമായി തീരും...
നീയും, ഞാനും, നമ്മുടെ സ്നേഹവും.





Wednesday, April 25, 2012

വാമഭാഗം!


ഒഴിഞ്ഞു കിടക്കുന്നു എന്‍റെ പഞ്ഞികിടക്കതന്‍ ഇടതു വശം,
നിന്‍റെ അസാന്നിദ്ധ്യത്തിലിങ്ങനെ , എത്ര നാളായ്!
നിറഞ്ഞു നില്‍ക്കുന്നു നിന്‍റെ ഓര്‍മ്മകള്‍ തീര്‍ത്ത സുഗന്ധം
നിന്‍റെ അസാന്നിദ്ധ്യത്തിലും, അത്മാവിലിങ്ങനെ!

എന്‍റെ പ്രണയം !

വീണേടം പൊള്ളിച്ചു ആവിയായി പോയി,
ശമിക്കാത്ത വൃണം അവശേഷിപ്പിക്കുന്ന
'സള്‍ഫ്യൂരിക് ആസിഡ്‌ ' പോലെയാണെന്നും
എന്‍റെ പ്രണയം!!
നിന്നെ എനിക്കേറെ ഇഷ്ട്ടമാണ്, അതിനാല്‍..
പ്രണയം ഇറ്റിച്ചു നീറ്റാതെ, വെറുതെ വിടുന്നു, ഞാന്‍.

തിരിച്ചൊന്നും വേണ്ട, നന്ദി ഉണ്ടായാല്‍ മതി, നന്ദി!

Friday, April 13, 2012

വിഷു!


,
ഇടവഴിയോരത്ത് ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുട ചെരിച്ചാരെ തിരിഞ്ഞു നോക്കി, പിന്നെ,
മണിയടി ഒച്ചയില്‍ നീ നിന്‍റെ കാലുകള്‍
മെല്ലെ നടത്തിച്ചതുമെന്തിനാവോ?

നീട്ടി പിടിചോരാ കൈകള്‍ രണ്ടും, ഞാനെന്‍,
മൂക്ക് ചേര്‍ത്തൊന്നു മണപ്പിച്ചു നിന്നപ്പോള്‍.
നാണം ചുവപ്പിച്ച മുഖം തിരിച്ചന്നു നീ,
ദൂരേക്ക് നോക്കി നിന്നതെന്തിനാവോ...


വിഷുക്കണി കണ്ടു നീ കൈകൂപ്പി നില്‍ക്കുമ്പോഴും,
മഷിക്കണ്ണ്‍ വെറുതേ വീണ്ടും തേടുന്നതാരെയോ!
നിലവിളക്കിന്‍ തിരി കെടുത്തിയിട്ടും നിന്‍റെ
മിഴി വിളക്ക്ണയാതെ ജ്വലിക്കുന്നതെങ്ങിനെ?

ഇടനാഴി ചുവരില്‍ അടുപ്പിച്ചു നിര്‍ത്തി ഞാന്‍ നിന്‍റെ
പിടക്കുന്ന നെഞ്ചില്‍ നോക്കി പകച്ചു നില്‍ക്കേ,
നനഞ്ഞ ചുണ്ടുകള്‍ ചേര്‍ത്തെന്‍ കവിളില്‍ നീ തന്ന
വിഷുക്കൈനീട്ടം ഇന്നും ഓര്‍മ്മയില്ലേ??
..
ഇവിടെ ഇന്നിങ്ങനെ വെറുതേ ഇരിക്കുമ്പോള്‍...
നനഞ്ഞ പടക്കങ്ങള്‍... പുകയുന്നു പകയോടെ...
തിരികെട്ട കണ്ണുകള്‍ നനയുന്നു മടുപ്പോടെ,
കണിക്കൊന്ന പൂക്കാതെ കരിയുന്നു കരയുന്നു..

Monday, April 9, 2012

ഓര്‍മ്മകള്‍!


നമ്മുടെ ‘കുമാരന്‍’ മരിച്ചു!
കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് വിളിച്ചപ്പോള്‍ ചേച്ചി പറഞ്ഞു. അത് കേട്ടപ്പോള്‍ ആണ്, നാട്ടിലെ പല ആളുകളെയും ഓര്‍മ്മ ചിത്രത്തിന്‍റെ തിരശ്ശീലയില്‍ മിന്നി മറിഞ്ഞു കാണാന്‍ തുടങ്ങിയത്.
കുമാരന്‍, ഞങ്ങളുടെ തെങ്ങ് കയറ്റക്കാരന്‍ ആയിരുന്നു..മരിക്കുന്നത് വരെയും ‘അവകാശം’ സൂക്ഷിച്ച പണിക്കാരന്‍! തറവാട്ടില്‍ നിന്നും മാറി, പുതിയ വീട് വെച്ചപ്പോളും, അവിടെ കയറാന്‍ ആകെ നാല് തെങ്ങുകളെ ഉള്ളു എങ്കിലും..’അവകാശം’ നിലനിര്‍ത്തി, കുമാരന്‍. മരിച്ചത് അര്‍ബുദ രോഗം കാരണം.
തറവാട്ടിലെ ഭഗവതി തറയിലെ പൂജക്ക് അലങ്കരിക്കാന്‍ കുരുത്തോല വെട്ടി തരുക, തിരുവെങ്കിടം പറ എഴുന്നള്ളത്തിനു വെക്കാന്‍ പൂക്കുല വെട്ടുമ്പോള്‍ അത് പിടിക്കാനുള്ള അവകാശം തരുക, ഇളനീര്‍ വെട്ടി കഴിഞ്ഞാല്‍ അതിന്‍റെ കാംബ് കഴിക്കാന്‍ ചകിരി കൊണ്ടു തന്നെ സ്പൂണ്‍ ഉണ്ടാക്കി തരുക, പൊങ്ങ് എന്നറിയപ്പെടുന്ന തേങ്ങയുടെ കൂമ്പില്‍ നിന്നും കിട്ടുന്ന മധുരമുള്ള സാധനം തരുക, കളിവീട് ഉണ്ടാക്കാന്‍ പാകത്തില്‍ ഓല മടലുകള്‍ വെട്ടി തരുക, തെങ്ങില്‍ തലപ്പത്ത് അപൂര്‍വ്വമായി കിട്ടുന്ന പൊന്മ എന്ന പക്ഷി കുഞ്ഞുങ്ങളെ സമ്മാനിക്കുക..  ‘പോട്’ തേങ്ങകള്‍ ചകിരി അടര്‍ത്തി, കൂട്ടി കെട്ടി വെള്ളത്തില്‍ ഇട്ടു നീന്താനുള്ള ‘ പൊന്തു’ ഉണ്ടാക്കി തരുക, അങ്ങിനെ ഒരുപാടു ഓര്‍മ്മകളില്‍ കുമാരന്‍ ഞങ്ങളുടെ ഇഷ്ട കഥാപാത്രം ആയിരുന്നു.
നെന്മിനി ചിറയില്‍, ( ചിറയുടെ വക്കത്താണ് ഞങ്ങളുടെ തറവാട്, അതുകൊണ്ടു ‘ചിറവക്കത്ത്’ എന്ന് തറവാട്ടു പേര്) രാത്രി മീന്‍ പിടിക്കാന്‍, കുടിച്ചു കുന്തം മറിഞ്ഞ കുമാരനും കൂട്ടരും വരും..ആ സമയത്ത് കുമാരന്‍ തികഞ്ഞ കമ്മ്യുണിസ്റ്റ്‌ ആണ്, ഞങ്ങളൊക്കെ കുത്തക മുതലാളിമാരും.. തറവാട്ടു കാരണവരെ മുതല്‍, ഏറ്റവും ചെറിയ കുട്ടികളെ വരെ.. ചീത്ത വിളിക്കും... പിറ്റേന്ന് കാലത്ത്, കുമാരന്‍ വീടിന്‍റെ മുറ്റത്ത് കാവല്‍ ഉണ്ടാകും.. മകന്‍റെ പ്രായം മാത്രമുള്ള എന്‍റെ കാലില്‍ പോലും പിടിച്ചു മാപ്പ് പറയും.. ഉമ്മറത്ത് അത് നോക്കി അച്ഛമ്മ മാറ് കുലുക്കി ചിരിക്കും..
നെന്മിനി കലാ സാംസ്‌കാരിക വേദി യുടെ ആദ്യ വാര്‍ഷികത്തിന്, ഞങ്ങളുടെ നാടകം തട്ടുപൊളിപ്പന്‍ ആയി മുന്നേറുമ്പോള്‍... എന്‍റെ ഭാഗം വന്നപ്പോള്‍, മുന്‍ നിരയില്‍ ഇരുന്നു കൂവി പ്രോത്സാഹിപ്പിച്ചു, കുമാരന്‍. അതും പേര് പറഞ്ഞു വിളിച്ചിട്ട്!! സൂര്യന്‍ അസ്തമിച്ചാല്‍ കുമാരന്‍...ഒരു പുതിയ മനുഷ്യന്‍ ആകുന്നു..കുട്ടികളായ ഞങ്ങള്‍ക്ക് അത് അന്നു അറിയില്ലായിരുന്നു !
ഈ കുമാരന്‍റെ മോള് ആരുടെയോ കൂടെ ഒളിച്ചോടി! അന്ന് രാത്രി കുമാരന്‍ കുടിച്ചു വന്ന്, നെന്മിനി പാറയുടെ മുകളില്‍ കയറി നിന്ന് ഉറക്കെ പറഞ്ഞത്രേ, ‘ ന്‍റെ മോള് ഓടി പോയിറ്റൊന്നുല്യ തമ്പ്രാക്കളെ.. ഓള് ഓട്ടോറിക്ഷ കേറിട്ട പോയേക്കണത്’!!
വലുതായ ശേഷം, ഗള്‍ഫില്‍ നിന്നും ചെല്ലുമ്പോള്‍, കുമാരന്‌ ഒരിക്കല്‍ സിഗരറ്റും, കുപ്പിയും കൊടുത്തു! ‘ജോണി വാക്കര്‍ ‘ നല്ല വിലക്ക് വിറ്റ്, പട്ട അടിച്ചു കുമാരന്‍ വരുമ്പോള്‍, മുന്നില്‍ ചെന്ന് പെട്ടു. കുത്തക മുതാലളിയെ നോക്കുന്ന നോട്ടം കണ്ടു ഞാന്‍ ചൂളിപ്പോയി.. ഭാഗ്യത്തിന്, തെറി വിളിച്ചില്ല, പക്ഷെ, ‘ ന്നെ അങ്ങനെ വെറും........  ആക്കണ്ട ട്ടാ...’  എന്ന് പറഞ്ഞു ബാലന്‍സ് ചെയ്തു നിക്കുന്ന കുമാരന്‍!
പക്ഷെ, ഇതൊക്കെ ആണെങ്കിലും കുമാരനെ ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു.. സ്കൂള്‍ വിട്ടു രാജകീയമായി കൂട്ടം കൂടി വരുമ്പോള്‍.. എല്ലാവരുടെയും മുന്നില്‍ വെച്ച് കുമാരന്‍ ഒരു ചോദ്യം ഉണ്ട് – ‘കമ്മളെ, ഇന്ന് പരീക്ഷക്ക്‌ എത്ര മാര്‍ക്ക് കിട്ടി?’ ആ ‘കമ്മള്’ വിളി ആണ് എന്നെ നാണം കെടുത്തുന്ന കാര്യം. സ്കൂളില്‍ അങ്ങനെ ഒരു ‘വട്ട പേര്’ കിട്ടി!

അന്നൊക്കെ, വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും ഓരോ ആളുകള്‍ ആണ്. ഒട്ടും അടിമത്തം ഇല്ലാത്ത ഒരു സേവനം. അവര്‍ക്ക് അത് അവകാശം ആയിരുന്നു, ഞങ്ങള്‍ക്ക് ആശ്വാസവും.
വീട്ടിലെ ആവശ്യത്തിനും, ഭഗവതി തറയിലെ ആവശ്യത്തിനും ഉള്ള ‘എണ്ണ’ കൊണ്ടുവരുന്ന ‘ എണ്ണക്കാരന്‍ തോമ’ . ഒരു പഴയ സൈക്കിളില്‍ പ്രത്യേക രീതിയില്‍ ഉള്ള ഒരു എണ്ണ പാത്രം..പുരാതനമായ ഒരു സൗന്ദര്യം ഉണ്ടതിനു..
എണ്ണ അളന്നു കൊടുക്കുന്നതും അതിന്‍റെ കണക്ക് ഒരു കൊച്ചു പുസ്തകത്തില്‍ എഴുതി വെക്കുന്നതും, നമ്മുടെ മുന്നില്‍ വെച്ചാണ്... പണം കൊടുക്കുന്നത് മാസാവസാനം, തെങ്ങ് കയറി കാശ് കിട്ടുമ്പോള്‍!!
പപ്പടക്കാരന്‍ ഗോപി! : എല്ലാ ആഴ്ചയും വരും. വീട്ടില്‍ ഉണ്ടാക്കിയ പപ്പടം തരാന്‍. പണിക്കൊന്നും പോകില്ലെങ്കിലും, ജഗജില്ലി അമ്മാവന്മാര്‍ക്ക് പപ്പടം നിര്‍ബന്ധം ആയിരുന്നു. ഗോപിയുടെ പപ്പടം ഒരു അസാധാരണ വലുപ്പം ആയിരുന്നു.. അന്നും, ഇന്നും ആ  വലുപ്പത്തില്‍ പപ്പടം ഞാന്‍ കണ്ടിട്ടില്ല, അത്ര സ്വാദ്‌ ഉള്ളതും.. ഗോപി കാലൊടിഞ്ഞു കിടന്ന സമയത്ത് കുടിശ്ശിക പൈസ കൊണ്ടു കൊടുക്കാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു, അച്ഛമ്മ. അന്നാണ് ഞാന്‍ ഈ പപ്പട നിര്‍മ്മാണത്തിന്റെ സാങ്കേതിക വശം കണ്ടത്! എല്ലാം എനിക്കിഷ്ട്ടായി..പക്ഷെ, പപ്പടം ഉണക്കാന്‍ ഇടുന്നത് പൊതു വഴിയില്‍ ആയിരുന്നു!!! ഒരു പായയില്‍ ഇങ്ങനെ  നിരത്തി ഇടും, കാറ്റും, പൊടിയും, കാക്ക കഷ്ട്ടവും ഒക്കെ വേണ്ട പോലെ അനുഗ്രഹിക്കും!!  എന്നിട്ടും ഗോപിയുടെ പപ്പടത്തെ വെറുക്കാന്‍ സാധിച്ചില്ല...ആ സ്വാദിഷ്ടമായ നന്മ ആയിരിക്കാം കാരണം...!

പലചരക്ക്കാരന്‍ - പീച്ചന്‍! : പീച്ചന്‍ ജോണി എന്ന ആറു  പിശുക്കന്‍! പക്ഷെ എത്ര കാലം കഴിഞ്ഞിട്ടും ഞങ്ങളുടെ ‘നല്ല പുസ്‌തകത്തില്‍’ നിന്നും പുറത്തായില്ല. പീച്ചന്‍- ന്‍റെ കള്ളത്തരങ്ങള്‍ അക്കമിട്ടു കണ്ടു പിടിക്കും, അച്ഛമ്മ..എന്നിട്ടും ഒരു പരിഹാസച്ചിരി മാത്രം .. ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല...  അതൊരു മത്സരം ആയിരുന്നു, അച്ഛമ്മയും പീച്ചനും തമ്മില്‍. ആരാദ്യം പറയും...എന്ന പോലെ...
ചുരുക്കി പറഞ്ഞാല്‍.. അച്ചമ്മക്ക് അറിയാം എന്ന് പീച്ചനും അറിയാം  എന്ന് അച്ചമ്മക്കും അറിയാമായിരുന്നു..അവരങ്ങനെ കളിച്ചു രസിച്ചു!!
ചാണശ്ശേരി കുട്ടപ്പന്‍ : എപ്പോ കണ്ടാലും, ന്‍റെ മേത്ത് എത്ര തൂറിതാ കമ്മളെ’ എന്ന് പറയുന്ന മുഴുക്കുടിയന്‍ , പുറംപണിക്കാരന്‍ ! കുടിച്ചു വരുന്ന കുട്ടപ്പന്‍ ആദ്യം മദ്യത്തിന്‍റെ ഗുണം പരീക്ഷിക്കുന്നത് ഭാര്യയുടെ മുതുകത്താണ്! അന്നൊക്കെ കുട്ടപ്പനെ നിയന്ത്രിക്കാന്‍ ഒരാളെ ഉള്ളു... എന്‍റെ ഏട്ടന്‍! കുട്ടപ്പന്റെ കാല്‍മുട്ട് വരെ മാത്രം നീളമുള്ള ആളാണ്‌..  പക്ഷെ... കൈ പുറകില്‍ കെട്ടി നിന്ന്, ‘ കുട്ടപ്പാ’ എന്ന് വിളിച്ചാല്‍, മദം ഇളകിയ കുട്ടപ്പന്‍, കൊമ്പ് കുത്തി കീഴടങ്ങും! അന്നും, ഇന്നും അതൊരു അത്ഭുതം ആണ്... മുതിര്‍ന്ന കൊച്ചുമക്കള്‍, നാണക്കേട് കാരണം മുത്തച്ഛന്റെ കള്ളുകുടി നിര്‍ത്താന്‍ ചികിത്സിച്ചു, കുടി നിറുത്തിയ കുട്ടപ്പന് പശുവിനെ വാങ്ങി കൊടുത്തു.... ആറുമാസം..കുട്ടപ്പന്‍ , കുട്ടപ്പന്‍ അല്ലാതെ ജീവിച്ചു..അവസാനം... സഹിക്ക വയ്യാതെ..തൂങ്ങിച്ചത്തു!! പശുവിന്‍റെ മൂക്ക് കയര്‍ വരെ അഴിച്ചെടുത്തു, അതിനെ എവിടെയോ കൊണ്ടു വിട്ടു, അതിനെ കെട്ടിയിരുന്ന ആ കയറില്‍ തൂങ്ങി!
ഓര്‍മ്മകള്‍  ഇനിയും ഉണ്ട്...   (തുടരും..)

Tuesday, April 3, 2012

പരീക്ഷണം!

ഇത് ഒരു പരീക്ഷണം ആണ്...
വിജയിച്ചാല്‍ നന്നായി..ഇല്ലെങ്കില്‍..അതും നല്ലതിന്!

പ്രിയ എ. എസ്.  എഴുതിയ ഒരു കഥാഅവലോകനം ആണിത്.
അത് ഞാന്‍ വായിച്ചു നോക്കിയതാണ്.




Monday, April 2, 2012

അര്‍ത്ഥമില്ലായ്മകള്‍!

കിടപ്പറയുടെ മൂലക്കിരുന്നെന്നെ പുലഭ്യം പറയുന്നു,
പ്രണയ-വരികള്‍ക്കിടയില്‍ നിന്നും ചാടി പോയ വാക്ക്‌!

ഉമ്മറത്തിണ്ണയില്‍ ഇരുന്നെന്നെ കൊഞ്ഞനം കുത്തുന്നു,
വിപ്ലവ-വരികള്‍ക്കിടയില്‍ നിന്നും ഓടിപ്പോയ വാക്ക്..!

ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിന്‍റെ: 
ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്നു,
അടുക്കളയില്‍ പുകഞ്ഞുകത്തുന്നു..
എന്‍റെ കവിത ഉപേക്ഷിച്ചു , ഇറങ്ങിപ്പോയ വാക്കുകള്‍... ..

എന്നിട്ടും കൂട്ടരേ, നിങ്ങളെങ്ങിനെ അറിയാതെ പോയി,
ആ വാക്കുകളുടെ അസാന്നിദ്ധ്യം കുറിച്ചിട്ട അര്‍ത്ഥമില്ലായ്മകള്‍!

Wednesday, March 14, 2012

പറയാന്‍ മറന്നത്!

എന്തിനു വെറുതെ കൈകോര്‍ക്കുന്നു നീ
ആരാകിലും ഒന്നൊഴികെ എല്ലാം നിരര്‍ത്ഥകം
വ്യതിരിക്തനാണ് ഞാന്‍ നിന്‍റെ സങ്കല്‍പ്പ വീഥിയില്‍,
തിരിച്ചറിയുകെന്‍റെ അന്ത്യശാസനം, അവസാന ചുവടിനു മുന്‍പ്‌ !

ആരാണിത്, എന്‍റെ അനുയാത്രിക(ന്‍)..?
പ്രതിപത്തികളില്‍ കയ്യൊപ്പ് ചാര്‍ത്തുന്ന അഭയാര്‍ത്ഥി!

വഴികള്‍ അജ്ഞാതപങ്കിലം, വിനാശ നിര്‍ഭരം!
തിരിച്ചറിയുക, തിരസ്കരിക്കുക!
ഭൂതകാലത്തിന്‍റെ വ്യാകരണങ്ങളില്‍ തളര്‍ന്നു വീഴുന്നു,
കൈവിട്ടു പോകുന്ന അനന്തമാം ജീവന്‍റെ അനുവര്‍ത്തനം!


സ്വതന്ത്രനാക്കുക, എന്നെ, നീ നിന്‍റെ
ആത്മാവ് കെട്ടുപോകുന്നതിന്‍ മുന്‍പേ!
കയ്യെടുക്കുകയെന്‍ തോളില്‍നിന്നും , നമുക്കിന്നു,
രണ്ടായ്‌ പിരിയുവാന്‍ നേരമായ്‌ പാതകള്‍..

പനിച്ചു കിടക്കുമീ പകലിന്‍റെ നെറ്റിയില്‍
നനച്ചിടാന്‍ എന്‍റെ ജീവിതം തനിച്ചിരിക്കട്ടെ !

Monday, March 12, 2012

ഞണ്ടുകള്‍!

തളരാതെ വളരുന്ന ജീവ കോശങ്ങളില്‍,
കൂരിരുട്ടിന്‍റെ കുരുതി മാളങ്ങളില്‍,
കെണിയിറുക്കങ്ങള്‍ കൂര്‍പ്പിച്ചു വെച്ച്,
കാത്തിരിക്കുന്നു കറുത്ത ഞണ്ടുകള്‍!

ജീവ നാഡിയില്‍ വഴിമുടക്കുന്നവ,
ശ്വേത രക്തം കുടിച്ചു വറ്റിക്കുന്നു.
ഇരുട്ടിലെക്കെറിയുന്ന കല്ലുപോലിപ്പോഴും,
ലക്ഷ്യമില്ലാതെ അനാഥമാകും ജന്മം!

ചൂട്ടു കത്തിച്ചു പേടി ചൂടുമ്പോഴും
നേര്‍ത്ത രോമങ്ങള്‍ കരിയുന്ന ഗന്ധം!
ചിതലരിച്ചൊരാ ജീവിത നൗകക്ക്
തിരയിളക്കങ്ങള്‍, ഭീകര സത്വങ്ങള്‍!

ഇനി നിനക്കായ്....

മണ്‍ചെരാതില്‍ ഉലയുന്ന തിരിനാളം
കൂപ്പു കൈകളാല്‍ പൊത്തിപിടിക്കട്ടെ!

നരച്ച പകലിന്‍റെ ഭിന്നാഭിരുചികളില്‍
തിളച്ച സൂര്യന്‍ ഒലിച്ചിറങ്ങട്ടെ!

മഴവില്ല് തീര്‍ക്കുവാന്‍ മാനത്ത് നിറയുന്ന
മഴക്കാറ് പെയ്തു നിന്‍ സൂര്യനും നനയട്ടെ!

വേണ്ടത്ര സന്തോഷപ്പൂക്കള്‍ വിരിയട്ടെ,
കാല്‍പ്പാന്ത ചേതന പ്രാണനില്‍ തഴക്കട്ടെ!

Monday, February 20, 2012

ഒറ്റ!

പെറ്റ്പെരുകുന്നു ഏടുകള്ക്കിടയില്‍
സൂര്യനെ കാണാത്ത മയില്പീലികള്‍.
ഈറനണിയുന്നു ഓര്മ്മികള്ക്കി്ടയില്‍
അഞ്ജനം തീണ്ടാത്ത കണ്പീലികള്‍.

ഓര്മ്മ ച്ചുവരില്‍ കുത്തിക്കുറിച്ചൊരു
നീറുന്ന വാക്കുകള്‍ മായുന്നില്ലല്ലോ
കടലാസു തോണികള്‍ ഇറയത്തെ ചാലില്‍
നിലതെറ്റി ഇന്നും മറിയുന്നുവല്ലോ.

(പൊറുക്കുക, നീ അപ്പുറത്ത് ഒറ്റക്കാണെന്ന് എനിക്കറിയാം.
നീ പോയപ്പോള്‍ ഞാനും ഒറ്റക്കായി.
തലപൊട്ടി , ചോര വാര്ന്നി ട്ടും, എന്നെ എറിഞ്ഞ കല്ലുകള്‍ കൂട്ടി വെക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ?
നമുക്കിടയില്‍ മുറിഞ്ഞ പാലം കൂട്ടി യോജിപ്പിക്കുവാന്‍,
അപ്പുറം വന്നു നിന്റെ‍ മടിയില്‍ കിടക്കുമ്പോള്‍, നമുക്ക് ചുറ്റും മതില് തീര്ക്കു വാന്‍)

Monday, February 13, 2012

വാലെ-ന്‍റെ ദിനം!

പ്രണയ ദിനത്തിന്, നിന്‍റെ നീണ്ട മൂക്കിനണിയാന്‍
ചുവന്ന കല്ലുള്ള മൂക്കുത്തി വാങ്ങാനിരുന്നതാ, ഞാന്‍!
അരകല്ലിലരച്ചു നിന്‍റെ നടുഒടിഞ്ഞെന്നും ഇഡലി തിന്നണമെങ്കില്‍
ഒരു അരവുയന്ത്രം വാങ്ങണമെന്നും പറഞ്ഞത് നീയല്ലേ?

എന്നിട്ടിപ്പോ ചിണുങ്ങുന്നോ?
ആളാകാന്‍, അരകല്ല് അയല്‍കാര്‍ക്ക് ദാനം ചെയ്തതും നീ!
ചുവന്ന കല്ലും അരകല്ലും പോയിട്ടും, അത്യാവശ്യത്തിന്
ഒന്നരക്കാന്‍ കറണ്ടില്ലല്ലോ എന്നു മോങ്ങുന്നതും, നീ!
അരയാത്ത ഉഴുന്നു പോലെ ആയല്ലോ, എന്‍റെ പ്രണയം!

Monday, January 23, 2012

പരിഭവം

പറയൂ നീയിനി എത്രനേരമീ പരിഭവപുതപ്പിലുറങ്ങും?
അറിയൂ, നീയില്ലയെങ്കിലെനിക്കിനി ചിറകില്ല ആകാശമില്ല!
അറിയാതെ ഞാനെന്തു ചെയ്തതാണാവോ
പറയാതെ അറിയുന്നതെങ്ങിനെയിന്നു ഞാന്‍!

നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
എന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.

ഇന്നോളമീ കരിമഷികണ്ണില്‍ ഞാന്‍ നോക്കിയപ്പോളൊക്കെ
കുന്നോളമല്ലേ, സ്നേഹം പൊലിച്ചു നീ!
ഒറ്റക്കു നനയുവാനായിരുന്നെങ്കിലീ മഴയത്തു ഞാനെന്തിനീ
മുറ്റത്തു നില്‍ക്കുന്നു നിന്നെയോര്‍ത്തെപ്പോഴും നഗ്നനായ്, നിരന്തരം!

ചേര്‍ന്നു നില്‍ക്കു നിലാവേ നിനക്കെന്റെ ജീവനില്‍ നിന്നെന്നോ
വാര്‍ന്നു പോയൊരാ പാതിരാപാട്ടിന്റെ പല്ലവിയാകുകില്‍!

Sunday, January 15, 2012

ഇനിയിത്രമാത്രം!

അവനവനിലേക്കുതന്നെ
ഒടിഞ്ഞുവീണുണങ്ങുകയാണെന്റെ ജീവന്‍!
ഈര്‍പ്പത്തിലേക്കു പടര്‍ത്തിയ വേരുകളെല്ലാം
അറുത്തെടുത്തു ചുട്ടുതിന്നു പലരും!

തായ്‌വേരില്‍ രസം തുളച്ച് ഉണക്കിക്കളഞ്ഞെന്റെ
പച്ചയും പ്രാണനും!

ചില്ലകള്‍ കാണാതെ മടങ്ങിപോകുന്നു
പണ്ടു ചേക്കേറിയിരുന്ന
ദേശാടനക്കിളികള്‍!

പാതിരാക്കാരോ ചൂട്ടും കത്തിച്ചെത്തിനോക്കുന്നു
യക്ഷിയെ തളക്കാനിടംകാണാതെ
കാര്‍ക്കിച്ചുതുപ്പുന്നു!

ഊഞ്ഞാലിനോര്‍മ്മയില്‍ ഉറക്കം കെട്ടു
തളര്‍ന്ന രാവുകള്‍!

മഴുകൊണ്ടു കരഞ്ഞ മുറിവുകളിപ്പോള്‍,
ചിതലരിക്കും വടുക്കള്‍മാത്രം!

ആരോടു പറയാന്‍ അവരെല്ലാം വഴിതെറ്റിവന്ന
പഥികര്‍ മാത്രം!

വേരോടെ പിഴുതെറിയാം ഓര്‍മ്മകള്‍ ,
ഈ കാട്ടുമരത്തിനെ വിട്ടു പോയ കൂട്ടരേ
നമുക്കിടയില്‍ ഇനിയിത്രമാത്രം!